പൂവാർ : കാപ്പചുമത്തി ആറുമാസം ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി നാട്ടുകാർക്ക് നേരെ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒരാൾക്ക് വയറിൽ കുത്തേറ്റു. പിടികൂടാൻ പോയ പൊലിസിനെയും ആക്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. ചാവടി ചാണി പണ്ടാരവിള കനാൽ കോട്ടേജിൽ ഷിബു എസ്.നായർ (43) ആണ് പിടിയിലായത്. കാഞ്ഞിരംകുളം എസ്ഐ ബിനുമോഹന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച്ച രാത്രി 7.30 ഓടെയാണ് ലൂർദ്പുരം കുരിശടിക്ക് മുന്നിൽ ഇരുന്ന സംഘത്തിന് നേരെ ഇയാൾ കത്തി വീശിയത്.
ലൂർദ്പുരം സ്വദേശി സദൻകുമാറിന് (53) ആണ് വയറിൽ കുത്തേറ്റത്.
എട്ട്മാസത്തിന് മുമ്പ് കാഞ്ഞിരംകുളം ജംഗ്ഷനിൽ വച്ച് സമാനമായ സംഭവം പ്രതി നടത്തിയിരുന്നു. അന്ന് ജീപ്പുമായി ജംഗ്ഷനിൽ നിന്ന പൊലിസ് സംഘത്തിന് നേരെ വാൾവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.